മുസാഫര്‍പൂര്‍ (ബിഹാര്‍ ): തലസ്ഥാന നഗരത്തില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍ . അയല്‍വാസിയായ മനോജ് കുമാര്‍ (25) നെ ബിഹാറില്‍ നിന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് പട്‌നയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ചിക്‌നൗത്ത ഗ്രാമത്തില്‍ നിന്നാണ് യുവാവ് അറസ്റ്റിലായത്.
സംഭവത്തിനുശേഷം ഡല്‍ഹിയില്‍നിന്ന് ട്രെയിനില്‍ ബിഹാറിലെത്തിയ മനോജ് കുമാറിനെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൂലിപ്പണി ചെയ്ത് ജീവിക്കുന്നയാളാണ് മനോജ്. തെക്കന്‍ ഡല്‍ഹിയില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുവച്ചാണ് ബലാത്സംഗവും ക്രൂര പീഡനവും നടന്നത്. തൊട്ടടുത്താണ് ബാലികയുടെ കുടുംബം താമസിച്ചിരുന്നത്. മനോജ് കുമാറിനുമേല്‍ ബലാത്സംഗവും വധശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ക്കെതിരായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
ബലാത്സംഗത്തിന് ഇരയായ അഞ്ചുവയസ്സുകാരി അതി ഗുരുതരാവസ്ഥയില്‍ എയിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പലവട്ടം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളില്‍ അണുബാധയേറ്റ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍ ജനരോഷം പൊട്ടിപ്പുറപ്പെട്ടു. ബാലികയെ പ്രവേശിപ്പിച്ച ആസ്പത്രിക്കുമുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിയെ കരണത്തടിച്ച പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു. കേസ് എടുക്കുന്നതില്‍ വീഴ്ചവരുത്തിയ രണ്ട് പോലീസ് ഓഫീസര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു.
പ്രതി മനോജ് കുമാറാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗറിലാണ് തലസ്ഥാന നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഞായറാഴ്ച വൈകിട്ട് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കുകയോ തിരച്ചില്‍ നടത്തുകയോ ചെയ്തില്ല. കുട്ടിക്കായി വീട്ടുകാര്‍ പലയിടത്തും തിരച്ചില്‍ നടത്തി. ഇതിനിടെ ബുധനാഴ്ച താഴത്തെ നിലയിലുള്ള അയല്‍വാസിയുടെ മുറിയില്‍നിന്ന് കരച്ചില്‍ കേട്ടു. അകത്തുകയറി നോക്കിയപ്പോഴാണ് അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. മൂന്നുദിവസമായി കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
അതിക്രൂരമായ നിലയിലാണ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. ബാലികയുടെ ജനനേന്ദ്രിയത്തില്‍ 200 മില്ലിലിറ്ററിന്റെ കുപ്പിയും മെഴുകുതിരികളും കുത്തിക്കയറ്റിയിരുന്നു. ഇവ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കവിളിലും ചുണ്ടിലും നെഞ്ചിലും മുറിവുകളുണ്ട്. ശ്വാസംമുട്ടിച്ച് കൊല്ലാനെന്നപോലെ കഴുത്തില്‍ മുറുക്കിയ പാടുകളും ഉണ്ട്. ഒരു ബാലിക ഇത്രയും പ്രാകൃതമായ രീതിയില്‍ ബലാത്സംഗംചെയ്യപ്പെടുന്നത് ആദ്യമായാണ് കാണുന്നതെന്ന് കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയ സ്വാമി ദയാനന്ദ് ആസ്പത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ആര്‍.കെ. ബന്‍സാല്‍ പറഞ്ഞു. അതിക്രമം നടന്ന് നാല്‍പ്പത് മണിക്കൂറിന് ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടുക്കം രേഖപ്പെടുത്തി. പ്രതിഷേധക്കാര്‍ക്കുനേരേയുണ്ടായ പോലീസ് നടപടി അംഗീകരിക്കാനാവാത്തതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
സംഭവം പുറത്തുപറയരുതെന്ന് പോലീസ് ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ അച്ഛന്‍ വെളിപ്പെടുത്തി. ഇതിനായി രണ്ടായിരം രൂപ നല്‍കാനും പോലീസ് ശ്രമിച്ചു. പരാതി നല്‍കിയിട്ടും കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും അവര്‍ തയ്യാറായില്ല. സംഭവത്തെ തുടര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം അണപൊട്ടി. കുട്ടിയെ പ്രവേശിപ്പിച്ചിരുന്ന സ്വാമി ദയാനന്ദ് ആസ്പത്രിക്കുമുന്നില്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി.
ഇതിനിടെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനും എം.പി.യുമായ സന്ദീപ് ദീക്ഷിതും ആരോഗ്യമന്ത്രി എ.കെ. വാലിയയും ആസ്പത്രിയിലെത്തി. സന്ദീപ് ദീക്ഷിത് വരുന്നതിനായി വഴിമാറി കൊടുക്കാതിരുന്നതിനാലാണ് പ്രതിഷേധത്തിനെത്തിയ യുവതിയെ പോലീസ് കരണത്തടിച്ചത്. ഇവരുടെ ചെവിയില്‍ മുറിവേറ്റു. ഇത് ആളുകളെ കൂടുതല്‍ പ്രകോപിതരാക്കി. തുടര്‍ന്ന് അസിസ്റ്റന്റ പോലീസ് കമ്മീഷണര്‍ എ.കെ. അഹ്‌ലാവത്തിനെ സസ്‌പെന്‍ഡ് ചെയ്തു.